ദില്ലി: ഗ്രൂപ്പ് 23-യിലെ പ്രമുഖ നേതാവായ മനീഷ് തിവാരി മത്സരിച്ചേക്കുമെന്ന സൂചനകള്‍ക്കിടെ ആണ് ശശി തരൂര്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയല്ലെന്ന് ഗ്രൂപ്പ് 23 വ്യക്തമാക്കിയത്. കൂട്ടായി ആലോചിച്ചുള്ള തീരുമാനമല്ല തരൂരിന്‍റേതെന്നാണ് നേതാക്കളുടെ പ്രതികരണം. ഗാന്ധി കുടംബത്തോടത്ത് നില്‍ക്കുന്ന ദേശീയ വക്താവ് ഗൗരവ് വല്ലഭും തരൂരിനെ തള്ളിപ്പറഞ്ഞു. നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയതാണ് തരൂരിന്‍റെ കഴിഞ്ഞകാല സംഭാവനയെന്നും, ആശുപത്രി കിടക്കയില്‍ പോലും സോണിയ ഗാന്ധിയോട് മര്യാദ കാട്ടിയില്ലെന്നും വല്ലഭ് കുറ്റപ്പെടുത്തി.
ഗൗരവ് വല്ലഭിൻ്റെ പ്രസ്താവനയ്ക്ക് പിന്നാലെ അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്കെതിരെ മോശം പരാമർശങ്ങൾ പാടില്ലെന്ന് കോൺഗ്രസ് നേതൃത്വം നിര്‍ദേശിച്ചു. പാർട്ടി വക്താക്കൾക്കും, ഭാരവാഹികൾക്കുമാണ് നിർദ്ദേശം നൽകിയത്.
അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട്. അതിനിടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സച്ചിന്‍ പൈലറ്റിനെ പിന്തുണക്കുമെന്ന് ബിഎസ്പിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ എംഎല്‍എമാര്‍ അറിയിച്ചു.
ഇരട്ട പദവി വഹിക്കാനാവില്ലെന്ന് ഹൈക്കമാന്‍ഡ് നിലപാട് വ്യക്തമാക്കിയോതോടെ ഇന്നലെ തന്നെ മുഖ്യമന്ത്രി പദം ഒഴിഞ്ഞേക്കുമെന്ന സൂചന ഗലോട്ട് നല്‍കിയിരുന്നു.കഴിഞ്ഞ ദിവസം രാഹുല്‍ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയില്‍ സമ്മതം അറിയിച്ചു. തനിക്ക് ശേഷം മുഖ്യമന്ത്രിയാരെന്ന ചര്‍ച്ചയ്ക്ക് ഗലോട്ട് തുടക്കമിട്ടെങ്കിലും തെരഞ്ഞെടുപ്പിന് ശേഷം ആലോചിക്കാമെന്നായിരുന്നു രാഹുലിന്‍റെ മറുപടി. ഗാന്ധി കുടുംബത്തില്‍ നിന്ന് ആരും മത്സരിക്കില്ലാത്ത സാഹചര്യത്തില്‍ ഉടന്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കുമെന്ന് അശോക് ഗലോട്ട് വ്യക്തമാക്കി.
സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നതില്‍ ഗാന്ധി കുടുംബത്തിന് എതിര്‍പ്പില്ല. സ്പീക്കര്‍ സിപി ജോഷിയുടെ പേര് നിര്‍ദ്ദേശിച്ച സാഹചര്യത്തില്‍ ഗലോട്ടിനെ പ്രകോപിപ്പിക്കാതെയുള്ള നീക്കത്തിനാകും ശ്രമം. പഞ്ചാബില്‍ അമരീന്ദര്‍സിംഗിനെ മാറ്റി ചരണ്‍ ജിത് സിംഗ് ചന്നിയെ നിയോഗിച്ചതിന്‍റെ അനുഭവം മുന്നിലുള്ളപ്പോള്‍ കരുതലോടെയാകും നീക്കം. ഗലോട്ടിനൊപ്പം നില്‍ക്കുന്ന ബിഎസ്പിയില്‍ നിന്നെത്തിയ ആറ് എംഎല്‍എമാര്‍ സച്ചിന്‍ പൈലറ്റിനെ പിന്തുണക്കാമെന്ന പ്രഖ്യാപനം നല്ല നീക്കമായി ഹൈക്കമാന്‍ഡ് വിലയിരുത്തുന്നു.
INDIA
SHARE THIS ARTICLE