Uploaded at 1 year ago | Date: 06/08/2022 18:29:09
മൂന്നാർ കുണ്ടള എസ്റ്റേറ്റ് പുതുക്കുടി ഡിവിഷനിൽ ഇന്നലെ രാത്രി ഒരു മണിയോടെ ഉരുൾപൊട്ടി. രണ്ട് കടകളും ഒരു ക്ഷേത്രവും ഒരു ഓട്ടോറിക്ഷയും ഒലിച്ചിറങ്ങിയ മണ്ണിനടിയിലായി. എന്നാല്‍ ആളപായമില്ലാത്തത് ആശ്വാസമായി. രാത്രി ഒരു മണിയോടെയാണ് ഉരുൾപൊട്ടലുണ്ടായതിനാല്‍ പ്രദേശത്ത് ആളുകളുണ്ടായിരുന്നില്ല. ശക്തമായ മഴയെ തുടര്‍ന്ന് പുതുക്കുടി ഡിവിഷനിൽ നേരത്തെ തന്നെ ദുരിതാശ്വാസ ക്യാമ്പ് തുറന്നിരുന്നു. നാട്ടുകാർ അറിയിച്ചത് അനുസരിച്ചെത്തിയ പൊലീസ് ഫയർഫോഴ്സ് സംഘം 175 കുടുംബങ്ങളെ സ്ഥലത്ത് നിന്നും മാറ്റിപ്പാർപ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഉരുൾപൊട്ടലിൽ മൂന്നാർ വട്ടവട സംസ്ഥാന പാതയിലെ പുതുക്കുടിയിൽ റോഡ് തകർന്ന നിലയിലാണ്. റോഡ് ഗതാഗതം തടസപ്പെട്ടതിനാൽ വട്ടവട ഏതാണ്ട് പൂര്‍ണ്ണമായും ഒറ്റപ്പെട്ടു. ഗതാഗതം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമം തുടരുകയാണെന്നും നിലവിൽ മഴക്ക് ശമനമുണ്ടെന്നുമാണ് ദേവികുളം തഹസിൽദാർ പറഞ്ഞു. റോഡ് പൂര്‍ണ്ണമായും തകര്‍ന്നതിനാല്‍ ഒരു വാഹനത്തിനും ഇതുവഴി കടന്ന് പോകാന്‍ കഴിയുന്നില്ല. നിലവില്‍ ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. മൂന്നാറിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും മഴ പെയ്യുകയാണ്. അതിനാല്‍ ജില്ലയില്‍ അതീവ ജാഗ്രത വേണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങണമെങ്കില്‍ അതിനുള്ള സംവിധാനങ്ങള്‍ തയ്യാറാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
kerala
SHARE THIS ARTICLE