കവിത
"പൂമരച്ചോട്ടിലെ കാത്തിരിപ്പ് "
(മോഹൻ ചെറായി.)
അന്ന്
പാർക്കിനടുത്തുള്ള,
പാതയോരത്തെ
ആ ചെറിയ
പൂമരത്തിൻ ചോട്ടിൽ വച്ചാണ്
അയാൾ
കാത്തിരിക്കാൻ പറഞ്ഞത് .
അയാളിലുള്ള
വിശ്വാസം കൊണ്ട്
ക്ഷമാപൂർവ്വം
ഒരു ദിവസം പോലും
മുടങ്ങാതെ അവൾ
പൂമരച്ചോട്ടിൽ എത്തി
അയാളെ കാത്തിരുന്നു....
"നമ്മളു കൊയ്യും വയലെല്ലാം
നമ്മുടേതാകും പൈങ്കിളിയേ"
അയാളുടെ പാട്ട്
അവളെ
ആവേശഭരിതയാക്കിയിരുന്നു...
പൂമരച്ചോട്ടിലിരുന്ന്
അവൾ
അയാളുടെ
പാട്ടുപാടി.
അതു
കേൾക്കാൻ വേണ്ടി
പൂമരച്ചോട്ടിലെത്തിയ
ചിലർ
കിറ്റുകളിൽ
പൂക്കൾ നിറച്ചു
തിരിച്ചുപോയി.....
സംവത്സരങ്ങൾ
മാസങ്ങളെ ഗർഭം ധരിച്ച്
ദിവസങ്ങളെ
പ്രസവിച്ചു കൊണ്ടേയിരുന്നു.
പൂമരമാകട്ടെ
യൗവനം കടന്നു
വാർദ്ധക്യത്തിലെത്തി
വളർച്ച മുരടിച്ചു ......
അയാൾ മാത്രം വന്നില്ല !
എന്നിട്ടും
ഉറവ വറ്റാത്ത പ്രതീക്ഷയുമായി
അവൾ
അയാൾക്കായി കാത്തിരുന്നു.... ഒരുദിവസം ,
പൂമരച്ചോട്ടിൽ
ഒരു ആഡംബര കാർ
വന്നു നിന്നു
അതിൽ നിന്ന്
അയാൾ ഇറങ്ങി !
സന്തോഷംകൊണ്ട്
അവൾ
തുള്ളിച്ചാടി.
പക്ഷേ,
അയാൾ
അവളെ
ഒന്ന് തിരിഞ്ഞു പോലും
നോക്കിയില്ല !!
പകരം,
കാറിന്റെ
ഡോർ തുറന്നു കൊടുത്തു
അവൾ
കാറിനടുത്തേക്കു ചെന്നു.
അവളെ ശ്രദ്ധിക്കാതെ,
കാറിൽ നിന്നിറങ്ങിയ
വെളുത്ത ചീനഭരണിയും കൊണ്ട്
അയാൾ
പാർക്കിലേക്ക് കയറിപ്പോയി!!
peoms
SHARE THIS ARTICLE