കവിത
പുഴ പറഞ്ഞത്!
കാറ്റിന്നറിയില്ല, കടലിന്നറിയില്ല
കരയായിമാറുമെൻ കരളിന്റെ നൊമ്പരം
തുള്ളിത്തുളുമ്പിയൊഴുകിയിരുന്നപ്പോൾ
നീന്തിത്തുടിച്ചിരുന്നെത്രയോ ബാല്യങ്ങൾ!
അലയില്ലാതൊഴുകീടുമെന്നിലിപ്പോൾ
നനയും നീന്തലും കുളിയുമില്ല
അക്കരെയിക്കരെയാളുകയറ്റും
ആ തോണിക്കാരന്റെ കൂവലുമില്ല
എൻകൊച്ചുമനസ്സിലെ മണ്ണുവാരി
എത്രയോ മണിമേട ചമച്ചു, നിങ്ങൾ?
അത്യാഗ്രഹിയാം മാനവാ, നിന്നെ
അവനിയിൽ ദുരന്തങ്ങൾ കാത്തിരിപ്പൂ
എന്നിലേക്കൊഴുകുമീ മാലിന്യമെല്ലാം
നിന്നുടെ നാശത്തിനെന്നറിഞ്ഞീടു, നീ
എന്തിനു നിന്നുടെമാനസംപോലെ, നീ
എന്നുടെ മാനസം മലിനമാക്കി?
പാട്ടുകൾപാടിയൊഴുകിടാനും
പാരാവാരങ്ങൾ തേടിടാനും
പാവമീപ്പുഴപ്പെണ്ണിനിന്നാകില്ല
മാലിന്യമാണെൻ മനംനിറയേ!
(വിജയലക്ഷ്മി മംഗലത്ത് )
peoms
SHARE THIS ARTICLE