പാലക്കാട്: കേരളത്തിൽ തക്കാളിപ്പനി റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാന അതിർത്തിയായ വാളയാറിൽ തമിഴ്നാട് പരിശോധന തുടങ്ങി. കേരളത്തിൽ നിന്ന് കുട്ടികളുമായി അതിർത്തി കടക്കുന്ന വാഹനങ്ങളാണ് പരിശോധിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് അറിയിച്ചു.
ആരോഗ്യവകുപ്പിന്‍റെയും പൊലീസ് ഉദ്യോഗസ്ഥരുടേയും നേതൃത്വത്തിലാണ് പരിശോധന. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിളുടെ ശരീശ ഊഷ്മാവ് പരിശോധിച്ചാണ് കടത്തിവിടുന്നത്. ഹാൻഡ് ഫൂട്ട് മൗത്ത് ഡിസീസിന്‍റെ മറ്റ് ലക്ഷണങ്ങളും പരിശോധിക്കുന്നുണ്ട്. കൈവെള്ളയിലും കാലടിയിലും വായിനകത്തും കൈകാൽ മുട്ടുകളുടെ ഭാഗത്തും ചൊറിച്ചിൽ, ചുവന്ന കുരുക്കളും തുടിപ്പും എന്നിവയാണ് തക്കാളിപ്പനിയുടെ പ്രധാന രോഗ ലക്ഷണങ്ങൾ. മഴക്കാലമാണ് രോഗത്തിന്‍റെ തുടക്കകാലം. നേരിട്ടുള്ള സമ്പർക്കം വഴി രോഗം പകരും. പാലക്കാട് നിലവിൽ ഹാൻഡ് ഫൂട്ട് മൗത്ത് ഡിസീസ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മുൻകരുതലിന്‍റെ ഭാഗമായാണ് നടപടി. രണ്ട് ഹെൽത്ത് ഇൻസ്പെക്ടർമാരെയാണ് പരിശോധനയ്ക്ക് തമിഴ്നാട് നിയോഗിച്ചിട്ടുള്ളത്.
പത്ത് വയസ്സിന് താഴെയുള്ള കുട്ടികളിൽ കൂടുതലായി കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണിതെന്ന് ഡോക്ടേഴ്സ് പറയുന്നു. പനി ബാധിച്ച കുട്ടിയുടെ ശരീരത്തിൽ ചുണങ്ങുകൾക്കും കുമിളകൾക്കും കാരണമാകുന്നു. അവ സാധാരണയായി ചുവന്ന നിറത്തിലാണ് കാണപ്പെടുന്നത്. അതിനാൽ ഇതിനെ 'തക്കാളിപ്പനി' എന്ന് വിളിക്കുന്നതാണ്. 'തക്കാളിപ്പനി' കാലാകാലങ്ങളായി ഇവിടുള്ള HFMD അഥവാ Hand Foot Mouth Disease ആണ്. കോക്‌സാക്കി വൈറസ് അല്ലെങ്കിൽ എന്ററോവൈറസ് ഉണ്ടാക്കുന്ന ഈ അസുഖം അപകടകാരിയല്ലെങ്കിലും കുട്ടികൾക്ക് ഏറെ നാൾ അസ്വസ്ഥത ഉണ്ടാക്കുന്നതാണ്.
kerala
SHARE THIS ARTICLE