പറ്റ്ന: അധികാരത്തിനായി മുന്നണികൾ മാറിമറിഞ്ഞതിന്റെ കഥയാണ് നീതീഷ് കുമാറിന്റേത്. 1994 മുതൽ അധികാരം നിലനിർത്താൻ അവസരവാദ രാഷ്ട്രീയം സ്വീകരിച്ച നിതീഷ് എട്ടാം തവണയാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ പോകുന്നത്. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലൂടെ നേതൃത്വപദവിയിലേക്ക് ഉയർന്ന നീതിഷിന്റെയും ലാലു പ്രസാദിന്റെയും ഇണക്കവും പിണക്കവുമാണ് ബീഹാറിന്റെ രാഷ്ട്രീയ കാലാവസ്ഥ മൂന്നര പതിറ്റാണ്ടായി നിർണ്ണയിക്കുന്നത്. 1994ൽ ജനതാദളിൽ ലാലൂവിന്റെ ഏകാധിപത്യമെന്ന് ആരോപിച്ചാണ് നീതീഷ് ജോർജ്ജ് ഫെർണ്ടാസിനൊപ്പം സമതാ പാർട്ടി രൂപീകരിക്കുന്നത്. പിന്നെ ഏറെക്കാലം കേന്ദ്രമന്ത്രിസ്ഥാനത്ത്. എബി വാജ്പേയി മന്ത്രിസഭയിൽ റെയിൽ മന്ത്രിയായിരുന്നു നിതീഷ്. 2000ലെ ബീഹാർ തെരഞ്ഞെടുപ്പിന് പിന്നാലെ മുഖ്യമന്ത്രി കസേരയിൽ ആദ്യമായി എത്തിയെങ്കിലും കേവലം ഭൂരിപക്ഷം തെളിക്കാതെ രാജി. പിന്നീട് 2005 മുതൽ എൻഡിഎ മുന്നണിയുടെ മുഖ്യമന്ത്രിയായി നീതീഷ് കുമാർ അധികാരത്തിൽ എത്തി. ഒമ്പത് വർഷം സഖ്യത്തിൻറെ മുഖ്യമന്ത്രിയായി തുടർന്ന നീതീഷ് 2013-ൽ മോദിയെ ബിജെപി പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയതോടെ എൻഡിഎ വിട്ടു. പതിനേഴ് വർഷത്തെ ബന്ധം അവസാനിപ്പിച്ചാണ് നീതീഷ് അന്ന് പുറത്തിറങ്ങിയത്. എന്നാൽ 2014-ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഏറ്റ കനത്ത തിരിച്ചടിയോടെ മുഖ്യമന്ത്രി സ്ഥാനം ജിതൻ റാം മാഞ്ചിയെ ഏൽപ്പിച്ച് മാറിനിന്നു. പിന്നാലെ 2015ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആർജെഡി , കോൺഗ്രസ്. ,ഇടതുപാർട്ടികൾക്കൊപ്പം മഹാ സഖ്യം രൂപീകരിച്ച് നാലാം തവണയും മുഖ്യമന്ത്രിയായി.
kerala
SHARE THIS ARTICLE