ആദി കൈലാസ യാത്ര -3
*ഥാർച്ചുലയിൽ*
"വാരണാസി പുര ഗംഗാധര
പിനാക പാണേ ത്രയംബക
ഗംഗാധര കേദാര
ഋഷികേശ ഗംഗാധര ജയ
ജഗദീശമാം രക്ഷ ഗംഗാധര,,... "
പിതോർഘട്ടിൽ നിന്ന് സ്നേഹോഷ്മളമായ യാത്രയയപ്പായിരുന്നു. ഞങ്ങൾ 10 മണിക്ക് തന്നെ വണ്ടിയിൽ കയറി. കൈലാസനാഥന് ജയ് വിളിച്ചും ഞങ്ങളുടെ നാമ ജപത്തോടും വണ്ടി ഓടിത്തുടങ്ങി. കുമയൂൺ മലനിരകളുടെ ഭംഗി ആസ്വദിച്ച് ആകാശം മുട്ടെയുള്ള പർവതങ്ങളും പച്ചപ്പു നിറഞ്ഞ പർവ്വതങ്ങളും നീർച്ചാലുകളും ഒഴുകി മഞ്ഞു ഘനീഭവിച്ചു കിടക്കുന്ന കാഴ്ചകളുമായി പ്രകൃതിയിൽ അലിഞ്ഞു ചേർന്നുള്ള യാത്ര.
വഴി തീരെ മോശമായിരുന്നു. കാളി നദി കണ്ടുതുടങ്ങി, അവിടെ ചെറിയൊരു ക്ഷേത്രവും . പിന്നെ പട്ടാളക്കാരുടെ ഏരിയ ആയി . അതിനുശേഷം ഗ്രാമത്തിലൂടെ ആണ് വണ്ടി ഓടിയത്. ഒട്ടുംതന്നെ സുഖകരമല്ലാത്ത യാത്ര . എവിടെയും മലയിടിച്ചിൽ ആണ്. ഒരു സൈഡിൽ ആകാശം മുട്ടി നിൽക്കുന്ന മലകളും മറുവശം അലറി പാഞ്ഞൊഴുകുന്ന കാളി നദിയും, അതിന്റെ അരികിലൂടെ ഉള്ള ദുഷ്കരവും ഭയാനകവുമായ യാത്ര. എല്ലാ കാഴ്ചകളും കണ്ടു തന്നെ ഇരുന്നു , ശിവ ശക്തിയോടും ചേർന്ന് ...
ദേവദാരു വൃക്ഷങ്ങളും പൈൻ വൃക്ഷങ്ങളും കാളിയുടെ ഒഴുക്കും കണ്ടിരുന്നു. ഞങ്ങൾ 4 മണിയോടുകൂടി ഥാ ർചൂല ഗവൺമെന്റ് ഗസ്റ്റ് ഹൗസിലെത്തി. അവിടെയും ഞങ്ങളെ സ്വീകരിച്ചു ജ്യൂസ് തന്നു . ഞങ്ങൾക്കുള്ള ഭക്ഷണവും റെഡി ആയിരുന്നു. വിഭവസമൃദ്ധമായ ഭക്ഷണത്തോടൊപ്പം പപ്പടം ചുട്ടതും ഉണ്ട് .
ഭക്ഷണം കഴിഞ്ഞ് മുറിയിലേക്ക് പോയി. ഇവിടെ നിന്നെ നാളെയാണ് അടുത്ത യാത്ര . കാളി നദിയുടെ തീരത്ത് തന്നെയാണ് റസ്റ്റ് ഹൗസ് . മറുതീരം നേപ്പാൾ ആണ് . ആവശ്യമുള്ളവർ തൂക്കുപാലം കടന്ന് നേപ്പാളിൽ പോയ്ക്കോളാൻ പറഞ്ഞു. ഐഡി കാർഡ് മായി പോകണം. പോലീസ് ചെക്കിങ് ഉണ്ട് . അപ്പോഴേക്കും ഞങ്ങളെ പേടിപ്പെടുത്തുന്ന വിധം ശക്തിയായ മഴ പെയ്തു . എല്ലാവർക്കും ഭയമായി പറേറന്നത്തെ യാത്രയെ ഈ മഴ ബാധിക്കുമോ എന്നുള്ള ഭയം. ഭാഗ്യത്തിന് മഴ ശമിച്ചു. മഴ മാറിയതിനു ശേഷം ഞങ്ങളും നേപ്പാളിലേക്ക് പോയി. കുറച്ച് സമയം നടന്ന് മനോജ് വാങ്ങാനുള്ള സാധനങ്ങളൊക്കെ വാങ്ങി തിരിച്ചു പോന്നു. നദിയുടെ ഫോട്ടോ എടുക്കുവാൻ പോലീസുകാർ അനുവദിച്ചിരുന്നില്ല. അവിടെ ഇരുട്ട് ആകുമ്പോഴേക്കും എട്ടു മണി ആകും . തിരിച്ചു വന്ന് കാപ്പി കുടിച്ച് റൂമിലേക്ക് പോയി , നാമം ജപിച്ചു.
ഡിന്നറിന് മുമ്പേ മീറ്റിംഗ് ഉണ്ടായിരുന്നു. ഭയപ്പെടുത്തുന്ന കാര്യങ്ങൾ തന്നെയാണ് പറഞ്ഞത്. ഇനിയങ്ങോട്ട് നെറ്റ് വർക്ക് ഒന്നുമുണ്ടാവില്ല. ഫോൺ ഉപയോഗിക്കാൻ പറ്റില്ല. പോകും വഴിയിൽ ഉള്ള ബുദ്ധിമുട്ടുകളും അവിടെ ചെന്നാൽ ഉള്ള ബുദ്ധിമുട്ടുകളും വയ്യാ എന്ന് തോന്നിയാൽ ഒരിക്കലും മുകളിലേക്ക് കയറരുതെന്നും വിശദീകരിച്ചു. ഇനിയുള്ള യാത്ര ഏറെ കഠിനം ആണെന്ന് എല്ലാവരെയും ധരിപ്പിച്ചു ഞങ്ങളുടെ കൂടെ യൂടുബ്കാർ ഭാര്യയും ഭർത്താവും ഉണ്ട് . എല്ലാവരും ഡിന്നറും കഴിഞ്ഞ് കുറച്ച് സമയം സംസാരിച്ചിരുന്നു. ഞങ്ങൾക്കു മുൻപേ പോയവർ അവിടെ തിരിച്ചെത്തിയിരുന്നു. അവരുടെ യാത്ര കഠിനമായിരുന്നു. മഴയും ഐസും മലയിടിച്ചിലും ഒക്കെയായി കഷ്ടപ്പെട്ടു എന്ന് പറഞ്ഞു. എല്ലാം കേട്ടാൽ വിഷമമാകും എന്തായാലും നല്ല ചിന്തകൾ കൊണ്ട് മനസ്സ് ശാന്തമാക്കി. എന്റെ കണ്ണനെ വിളിച്ചു പ്രാർത്ഥിച്ചു . ഇനി എല്ലാം ഭഗവാന്റെ കയ്യിൽ, എന്നും കൂടെ ഉണ്ടായാൽ മതി എല്ലാം തരണം ചെയ്തു തിരിച്ചു വരാൻ പറ്റും എന്ന പ്രാർത്ഥനയോടും വിശ്വാസത്തോടും കിടന്നു.
ഞങ്ങൾക്ക് 2 ബാഗും ടീഷർട്ടും തന്നു . കൊണ്ടുവന്ന ബാഗ് ഇവിടെ വച്ചിട്ട് നാളെ അവരുടെ ബാഗും ടീ ഷർട്ടും ഇട്ടു യാത്ര ചെയ്യണം എന്ന് പറഞ്ഞു . എല്ലാ കൊണ്ടുപോകേണ്ട സാധനങ്ങളും എടുത്തു വെച്ച് നാളത്തെ കഠിനമായ യാത്രയ്ക്ക് മനസ്സിനെ പാകപ്പെടുത്തി. സുഖമായി ഉറങ്ങി. ഇനി അങ്ങോട്ട് ഒരു സൗകര്യങ്ങളും കാര്യമായി ഉണ്ടാകില്ല. ഒരു മുറിയിൽ കുറേപ്പേർ കിടക്കേണ്ടിവരും. അങ്ങിനെ ധാർച്ചൂലയിലെ ആ രാത്രി കാളി നദിയുടെ ആർത്തിരമ്പലിൽ അലിഞ്ഞു കിടന്ന് എപ്പോഴോ ഉറക്കത്തിലേക്ക് പോയി.
(ഷാനി നവജി )
9497035122
kerala
SHARE THIS ARTICLE