കൊച്ചി: തൃക്കാക്കരയിലെ ഇടത് സ്ഥാനാർത്ഥി ജോ ജോസഫിനെ പിന്തുണയ്ക്കുന്നതിനെ ചൊല്ലി സിറോ മലബാർ സഭയിൽ തർക്കം. ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥി അല്ലെന്നും പിന്തുണയ്ക്കാനാകില്ലെന്നും എറണാകുളം അങ്കമാലി അതിരൂപതയിലെ കർദ്ദിനാൾ വിരുദ്ധ വിഭാഗം വൈദികർ പറയുന്നു. എന്നാൽ സ്ഥാനാർത്ഥി നിർണ്ണയത്തിൽ സഭ ഇടപെട്ടില്ലെന്നാണ് കർദ്ദിനാൾ അനുകൂല വിഭാഗം വ്യക്തമാക്കുന്നത്.
രാഷ്ട്രീയ മത്സരത്തോടൊപ്പം സാമുദായിക വോട്ട് ബാങ്ക് കൂടി ലക്ഷ്യമിട്ടുള്ള സിപിഎം നീക്കമായിരുന്നു ജോ ജോസഫിന്‍റെ സ്ഥാനാർത്ഥിത്വത്തിന് പിറകിൽ ഉള്ളത്. സഭയ്ക്ക് കീഴിലുള്ള ആശുപത്രിയിൽ വൈദികന്‍റെ സാന്നിധ്യത്തിൽ സ്ഥാനാർത്ഥിയെ അവതരിപ്പിച്ച് സഭയുടെയും സ്ഥാനാർത്ഥിയെന്ന പ്രതീതിയുണ്ടാക്കാനും സിപിഎം ശ്രമം നടത്തി. എന്നാൽ സഭ വോട്ട് ലകഷ്യമിടുന്ന സിപിമ്മിനെ വെട്ടിലാക്കുകയാണ് സിറോ മലബാർ സഭ വൈദികർക്കിടിയലെ ഭിന്നത. ആരെങ്കിലും നിർദ്ദേശിച്ചാൽ ജോ ജോസഫിനെ പിന്തുണയ്ക്കാനുള്ള ബാധ്യത അതിരൂപതയ്ക്കില്ലെന്നാണ് എറണാകുളം അങ്കമാലി അതിരൂപതയിലെ കർദ്ദിനാൾ വിരുദ്ധ വിഭാഗത്തിന്‍റെ നിലപാട്.
എന്നാൽ, ഇടത് സ്ഥാനാർത്ഥിയുടെ പേര് നിർദ്ദേശിച്ചതിൽ സഭാ നേതൃത്വത്തിന് പങ്കില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് കർദ്ദിനാൾ പക്ഷം. 41 ശതമാനമുള്ള ക്രിസ്ത്യൻ വിഭാഗങ്ങളുടെ വോട്ട് തൃക്കാക്കരയിൽ നിർണ്ണായകമാണ്. ഇതിൽ വലിയ പങ്കും സിറോ മലബാർ സഭയ്ക്ക് കീഴിലുള്ള വിശ്വാസികളുടേതാണ്. വിശ്വാസികൾ രണ്ട് ചേരിയായി മാറിയതും തെരഞ്ഞെടുപ്പിൽ നിർണ്ണായകമാകും.
തൃക്കാക്കരയിലെ ഇടത് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം പ്രതിപക്ഷ നേതാവിന് ഭയവും അമ്പരപ്പുമാണെന്ന് മന്ത്രി പി രാജീവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥിയാണെന്ന ആരോപണം പുച്ഛിച്ചു തള്ളുന്നുവെന്നും രാജീവ് പറഞ്ഞു.
വൈദികർ വാർത്ത സമ്മേളനത്തിൽ ഒപ്പമിരുന്നതിൽ ജാഗ്രതകുറവില്ല. അവരെല്ലാം പങ്കെടുത്തത് സന്തോഷം കൊണ്ടാണ്. അനുകൂലമായ എല്ലാ വോട്ടുകളും ജോ ജോസഫിനു ഏകോപിപ്പിക്കാൻ കഴിയും. നാലുവർഷം പാഴാക്കാൻ തൃക്കാക്കരയിലെ ജനങ്ങൾ നിൽക്കില്ല. യോഗ്യതയുള്ള പ്രതിനിധിയെയാണ് സ്ഥാനാർഥിയാക്കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
kerala
SHARE THIS ARTICLE