വൈപ്പിൻ:- എളങ്കുന്നപ്പുഴ പഞ്ചായത്തിലെ പുതുവൈപ്പ് തീരപ്രദേശത്തെ ജനങ്ങൾ വീണ്ടും രൂക്ഷമായ വെള്ളക്കെട്ടിൻ്റെ ദുരിതത്തിലായിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പെയ്യുന്ന മഴവെള്ളം തോടിലൂടെ ഒഴിഞ്ഞു പോകാത്തതിനാൽ പുരയിടങ്ങളും ഇടവഴികളുമൊക്കെ വെള്ളം കെട്ടികിടക്കുകയാണ്.
ഈ പ്രദേശത്തെ പ്രധാന ജലമാർഗ്ഗമായ തോടിൻ്റെ നികന്നുകിടക്കുന്ന വായ് ഭാഗം തുറന്ന് നീരൊഴുക്ക് സുഗമമാക്കുന്നതിൽ
എളങ്കുന്നപ്പുഴ പഞ്ചായത്തും കൊച്ചിൻ പോർട്ട് ട്രസ്റ്റും തുടരുന്ന കുറ്റകരമായ അനാസ്ഥയാണ് , പുതുവൈപ്പ് നിവാസികളെ വെള്ളത്തിലാക്കിയിരിക്കുന്നത്.
തോടിൻ്റെ വായ് ഭാഗം കൊച്ചിൻ പോർട്ട് ട്രസ്റ്റിനെ കൊണ്ടു തുറപ്പിക്കാൻ കഴിയുന്ന ഇടപ്പെടലുകൾ പഞ്ചായത്തിൻ്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല എന്നു മാത്രമല്ല, കൊച്ചിൻ പോർട്ടിൽ നിന്നും 'പ്രസ്തുത പ്രവൃത്തി നടത്തുവാൻ ' വാങ്ങുകയും കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയും ബ്ലോക്ക് പഞ്ചായത്തും 'വകയിരുത്തിയ ഫണ്ടിൽ ടെണ്ടർ കുറവായി കിട്ടിയ 33 ലക്ഷം രൂപ ഉണ്ടായിട്ടും അതിൽ നിന്നും കേവലം 5 ലക്ഷത്തിൽ താഴെ രൂപ ചെലവഴിച്ചാൽ തോടിൻ്റെ വായ് ഭാഗം തുറന്ന് ഇന്ന് ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തിനറുതി വരുത്താൻ കഴിയുമായിരുന്നിട്ടും അത് ചെയ്യാതെ പ്രസ്തുത തുക മറ്റു കാര്യങ്ങൾക്കായി വകമാറ്റുകയായിരുന്നു.
ഫലത്തിൽ, മഴ പെയ്താലും വേലിയേറ്റം കൂടുതലായി ഉയർന്നാലും പുതുവൈപ്പ് തീരമേഖലയിലെ ജനങ്ങളുടെ പുരയിടങ്ങളിലും ഇടറോഡുകളിലുമെല്ലാം വെള്ളം കെട്ടിക്കിടക്കുകയും
വെയിലേറ്റ് വെള്ളം വറ്റുന്നതു വരെ ജനജീവിതം ദു:സ്സഹമായി തീരുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. ഇപ്പോൾ കുറച്ചു ദിവസങ്ങളായി ചെയ്യുന്ന മഴയിൽ പുതുവൈപ്പ് ജനത വെള്ളക്കെട്ടിൻ്റെ ദുരിതത്തിലായിരിക്കുകയാണ്. തിരിഞ്ഞു നോക്കാൻ ആരുമില്ലാത്ത അവസ്ഥയാണുള്ളത്. ഇടപ്പെട്ട് പരിഹാരം കാണാൻ ശ്രമിക്കേണ്ട പഞ്ചായത്ത് പ്രസിഡണ്ടിനും ഭരണ സമിതിയ്ക്കും ഇതൊന്നും ശ്രദ്ധിക്കാൻ സമയമില്ല.
മുഖ്യമന്ത്രിയുടേയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റേയും ജാഗ്രതാ നിർദ്ദേശം ഉണ്ടായിരുന്നിട്ടു കൂടി, അതെല്ലാം അവഗണിച്ച് അവർ ഉല്ലാസ യാത്രയുടെ തിരക്കിലാണ്.
കഴിഞ്ഞ ഒന്നര വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുമ്പോൾ,
ഈ കാലയളവിനുളളിൽ 2 ഉല്ലാസയാത്രകളും, പ്രണയദിനാഘോഷമുൾപ്പെടെ 15 ഓളം ആഘോഷങ്ങളും അവർ നടത്തുകയുണ്ടായി. മാത്രമല്ല, ഈക്കാലയളവിനുള്ളിൽ ഭക്ഷണത്തിനു വേണ്ടി മാത്രം 260910/- രൂപയാണ് (രണ്ടു ലക്ഷത്തി അറുപതിനായിരത്തി തൊള്ളായിരത്തി പത്ത് രൂപ) ഇവർ ചെലവഴിച്ചിട്ടുള്ളത്. പഞ്ചായത്തംഗങ്ങൾ ഭക്ഷണം കഴിക്കുന്നതിനു വേണ്ടി മാസം 3000/- രൂപയിലധികം ചെലവഴിച്ചതിൻ്റെ പേരിൽ സമരവും പ്രതിഷേധവും ഉണ്ടായിട്ടുള്ള ഒരു പഞ്ചായത്തിലാണ്,
ജനങ്ങളിൽ നിന്നും നികുതിയായി പിരിച്ചെടുക്കുന്ന ഫണ്ടിൽ നിന്നും പ്രതിമാസം 20000- 34000 രൂപ (ഇരുപതിനായിരം മുതൽ മുപ്പത്തിനാലായിരം വരെ) ഭക്ഷണം കഴിച്ചു തീർക്കുന്ന അവസ്ഥയിലേക്ക് അധ:പതിച്ചിരിക്കുന്നത്.
ഇതെല്ലാം വ്യക്തമാക്കുന്നത് എളങ്കുന്നപ്പുഴ പഞ്ചായത്തിലെ ഭരണ നേതൃത്വത്തിൻ്റെ മുൻഗണന ജനങ്ങൾ അഭിമുഖീകരിക്കുന്ന അടിസ്ഥാന പ്രശ്നങ്ങളിലല്ല എന്നതാണ്.ഈ സാഹചര്യത്തിൽ
ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളെ അവഗണിക്കുകയുംനിഷേധാത്മക സമീപനം സ്വീകരിക്കുകയും ചെയ്യുന്ന എളങ്കുന്നപ്പുഴ പഞ്ചായത്തിൻ്റെ ജന വിരുദ്ധ സമീപനങ്ങളിൽ പ്രതിഷേധിക്കുകയും
എളങ്കുന്നപ്പുഴ പഞ്ചായത്ത് ഭരണ നേതൃത്വം ഇപ്പോൾ തുടരുന്ന അനാസ്ഥ അവസാനിപ്പിച്ച് വെള്ളക്കെട്ടിൻ്റെ ദുരിതം അനുഭവിക്കുന്ന പുതുവൈപ്പ് ജനതയെ സംരക്ഷിക്കാൻ അടിയന്തിരമായി ഇടപ്പെട്ട് തോടിൻ്റെ വായ് ഭാഗം തുറക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുന്നു.
കടപ്പാട്
സി.ജി.ബിജു
മുൻ പഞ്ചായത്തംഗം എളങ്കുന്നപ്പുഴ
വൈപ്പിൻ
SHARE THIS ARTICLE