വ്യക്തി മുദ്രകൾ
*ജോസ് ചാലക്കൽ*
പ്രതികൂല സാഹചര്യങ്ങളോട് മല്ലിട്ട് കലാസാഹിത്യ പത്രപ്രവർത്തന രംഗങ്ങളിൽ തനതായ വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിഞ്ഞ വ്യക്തിയാണ് ജോസ് ചാലക്കൽ.
തൃശ്ശൂരിലെ വേലൂരിൽ ചാലക്കൽ തോമസ് -മേരി ദമ്പതികളുടെ അഞ്ചാമത്തെ മകനായ ജോസ് ഹോട്ടൽ തൊഴിലാളിയായാണ് തുടക്കം.
ജോലിയിലുള്ള ആത്മാർത്ഥത അദ്ദേഹത്തെ ഓരോ സ്ഥാനക്കയറ്റത്തിനും യോഗ്യനാക്കി. ഹോട്ടലിൽ ജോലി ചെയ്യുമ്പോൾ തന്നെ സാഹിത്യരംഗത്ത് തല്പരനാവുകയും കഥകളും കവിതകളും എഴുതുകയും ചെയ്തിരുന്നു. അതോടൊപ്പം തന്നെ വയലിൻ,ഫോട്ടോഗ്രാഫി, കളരി തുടങ്ങിയ വ്യത്യസ്ത വിഷയങ്ങളിലും പരിശീലനവും അവഗാഹവും നേടിയെടുത്തു. ഈ സമയത്തു തന്നെ പ്രാദേശിക പത്ര ലേഖകനായും പ്രവർത്തിച്ചിരുന്നു.
പിന്നീട് ഹോട്ടൽ മാനേജ്മെൻറ്, പാലക്കാട് ചിട്ടിക്കമ്പനി തുടങ്ങിയപ്പോൾ ജോസിനെ അവിടത്തെ മാനേജർ ആയി നിയമിച്ചു. കമ്പനിയുടെ പ്രവർത്തനം 2005ൽ നിർത്തുന്നത് വരെ അവിടെ ജോലി ചെയ്തു. തുടർന്ന് വിവാഹ ഫോട്ടോഗ്രാഫറായാണ് കൂടുതൽ ജോലി ചെയ്തത്.
അതോടൊപ്പം കലാ സാഹിത്യ പത്രപ്രവർത്തന രംഗങ്ങളിൽ കൂടുതൽ സജീവമായി. മൂന്ന് ടെലിഫിലിമുകൾ സംവിധാനം ചെയ്തു. ഏതാനും ടെലിഫിലിമുകളിൽ അഭിനയിക്കുകയും ചെയ്തു. സിന്ദൂരം എന്ന പേരിൽ മാരേജ് ബ്യൂറോയും ആരംഭിച്ചു. അഭിപ്രായം എന്ന പേരിൽ സ്വന്തമായി ഒരു മാസികയും തുടങ്ങി. വാർത്തകളും സാഹിത്യരചനകളും വിവാഹ പരസ്യങ്ങളും ആയിരുന്നു അതിൻ്റെ ഉള്ളടക്കം. ഇപ്പോൾ ആ മാസിക പ്രസിദ്ധീകരിക്കുന്നില്ല.
ദീപികയുടെ പാലക്കാട് ടൗണിലേയും മലമ്പുഴയിലേയും ലേഖകനായി ജോസ് പ്രവർത്തിക്കുന്നുണ്ട്. അതോടൊപ്പം തന്നെ സായാഹ്നം ദിന പത്രത്തിൻ്റെ ന്യൂസ് എഡിറ്ററായും ജോലി ചെയ്യുന്നുണ്ട്. കോട്ടയത്ത് നിന്നുള്ള സത്യം ഓൺലൈൻ പത്രത്തിലും വാർത്തകൾ നൽകുന്നു.
സായാഹ്നം ദിനപത്രവുമായി ബന്ധപ്പെട്ട് കലാ-സാഹിത്യ മത്സരങ്ങളും സാഹിത്യ ചർച്ചകളും സജീവമാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ജോസ്.
പരിമിതമായ സൗകര്യങ്ങളിൽ നിന്ന് സ്വന്തമായി തൻ്റെതായ ഒരു ലോകം കെട്ടിപ്പടുക്കാൻ കഴിഞ്ഞതിൽ കൃതാർത്ഥനാണ് ഇദ്ദേഹം.
ഇരുപത്തഞ്ചു വർഷമായി മലമ്പുഴയിൽ സ്ഥിര താമസമാക്കിയ ജോസ് അറുപത് വയസ്സ് പിന്നിടുമ്പോഴും ഇനിയും ധാരാളം കാര്യങ്ങൾ ചെയ്തുതീർക്കാനുണ്ടെന്നുള്ള തിരിച്ചറിവിൽ കൂടുതൽ ഊർജസ്വലനാവുകയാണ്.
മിനിയാണ് ഭാര്യ
മക്കൾ - ചിത്ര ( ഹെൽത്ത് ഇൻസ്പെക്ടർ, വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത്), അബിൻ (ഐ.ടി. സോഫ്ട് വെയർ എഞ്ചിനീയർ) അനു.
(വി ആർ നോയൽ രാജ്)
kerala
SHARE THIS ARTICLE