കോഴിക്കോട്: കൂടുതല്‍ പേരില്‍ നിപ രോഗലക്ഷണങ്ങള്‍ കണ്ടെത്തി. ആറുപേരിലാണ് പുതുതായി ലക്ഷണങ്ങള്‍ കണ്ടെത്തിയത്.ഇതോടെ രോഗലക്ഷണങ്ങളുള്ളവരുടെ എണ്ണം എട്ടായി. ഇതില്‍ ആരുടെയും നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ലക്ഷണങ്ങളുളള എട്ടുപേരുടെ സാംപിളും പരിശോധനക്കായി എടുത്തിട്ടുണ്ട്.
അതിനിടെ, കഴിഞ്ഞ ദിവസം നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്ബര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ എണ്ണവും കൂടിയിട്ടുണ്ട്. 251 പേരാണ് പട്ടികയില്‍ ഉള്ളത്. ഇതില്‍ ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ട മുപ്പത്തിരണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമ്ബര്‍ക്ക പട്ടിക ഇനിയും ഉയര്‍ന്നേക്കാമെന്ന് നേരത്തേ ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സമ്ബര്‍ക്കപ്പട്ടികയിലുള്‍പ്പെട്ട കൂടുതല്‍ പേരെ കണ്ടെത്താനുള്ള നടപടികള്‍ ഇപ്പോഴും തുടരുകയാണ്.
അതേസമയം, മരിച്ച കുട്ടിയുടെ വീടുള്‍പ്പെടുന്ന പ്രദേശത്ത് മൃഗ സംരക്ഷണ വകുപ്പിന്റെ പരിശോധന തുടങ്ങി. വീടുകളിലെ എല്ലാ മൃഗങ്ങളുടേയും സാമ്ബിളുകള്‍ പരിശോധിക്കും. ഇതിന്റെ ഭാഗമായി ആടിന്റെ സ്രവം പരിശോധനയ്‌ക്കെടുത്തു. കുട്ടിക്ക് രോഗം ബാധിക്കുന്നതിന് മുമ്ബ് ഇവിടെ ആടിന് അസുഖം വന്നിരുന്നു. ഇതിനെ കുട്ടി പരിചരിക്കുകയും ചെയ്തിരുന്നു. ഇത് രോഗാവസ്ഥയ്ക്ക് കാരണമായോ എന്നറിയാനാണ് ആടിന്റെ സ്രവം പരിശോധനയ്ക്ക് എടുത്തത്.
പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യവും രൂക്ഷമാണ്. അതിനാല്‍ പന്നികളെ പിടികൂടി പരിശോധിക്കുന്ന കാര്യവും മൃഗസംരക്ഷണ വകുപ്പ് ആലോചിക്കുന്നുണ്ട്. ഇതിനായി വനംവകുപ്പിന്റെ അനുമതി തേടിയിട്ടുണ്ട്. ഇതിനൊപ്പം വവ്വാലുകളെ പരിശോധിക്കാനുള്ള നടപടികളും തുടങ്ങി. സ്രവം ഭോപ്പാലിലെ ലാബിലയച്ച് പരിശോധിക്കാനാണ് തീരുമാനം.
kerala
SHARE THIS ARTICLE