വ്യക്തി മുദ്രകൾ
*അക്ഷര ശ്ലോക വഴികളിൽ സുമ ദിവാകരൻ*
പന്ത്രണ്ട് വർഷമായി അക്ഷരശ്ലോകം ജീവിതചര്യയാക്കി മാറ്റിയ സുമ ദിവാകരൻ അതൊരു അഭിമാനമായി മുന്നോട്ട് കൊണ്ടുപോവുകയാണ് .
നാരായണീയം പഠിക്കുകയും അത് മനോഹരമായി ചൊല്ലുകയും ചെയ്യുമായിരുന്നു. സുമയുടെ ആലാപനത്തിലുള്ള കഴിവുകൾ ശ്രദ്ധിച്ച പറവൂർ പെരുവാരത്തെ അംബികാ പിഷാരസ്യർ ആണ് അക്ഷരശ്ലോകത്തിന്റെ ലോകത്തേക്ക് സുമയെ ക്ഷണിച്ചത്. വളരെ വേഗത്തിൽ തന്നെ അക്ഷരശ്ലോക പഠനം മുന്നേറുകയും ശ്രീകൃഷ്ണ അക്ഷരശ്ലോകസമിതിയുടെ ഭാഗമായിത്തീരുകയും ചെയ്തു.
ഏർപ്പെടുന്ന കാര്യങ്ങളിൽ പൂർണ്ണത വേണമെന്ന് ആഗ്രഹിക്കുന്നതിനാൽ ശ്ലോകങ്ങൾ ശേഖരിക്കുന്നതിലും പഠിക്കുന്നതിലും വളരെയധികം ശ്രദ്ധ ചെലുത്തി. എപ്പോഴും മനസ്സിൽ നിറയെ ശ്ലോകങ്ങൾ ഉരുവിട്ടാണ് മുന്നോട്ട് പോകുന്നത് .
തിരുവനന്തപുരത്തും, ഇടപ്പിള്ളി ചങ്ങമ്പുഴ പാർക്കിലും, തൃപ്പൂണിത്തുറയിലും, ചെന്നൈ ആശാൻ മെമ്മോറിയൽ സ്കൂളിലും സ്ഥിരമായി നടന്നുവരുന്ന അക്ഷരശ്ലോക സദസ്സുകളിൽ സുമ നിറസാന്നിധ്യമാണ് .
ക്ഷേത്ര ഉത്സവ കാലങ്ങൾ അക്ഷരശ്ലോകസദസ്സുകൾക്ക് പ്രധാന്യമേറുന്ന സമയമാണ്. അതു കൊണ്ടുതന്നെ ഉത്സവകാലം സുമയ്ക്കും തിരക്കുള്ള കാലമാണ്.
ഏകാക്ഷരം , വൃത്താനുവൃത്തം, നാരായണീയ ശ്ലോകങ്ങൾ എന്നിവയാണ് പഠിച്ചിട്ടുള്ളത്. ഇതിൽ തന്നെ വൃത്താനുവൃത്തതിലാണ് കൂടുതൽ അവഗാഹം .
കുട്ടികൾ ഈ രംഗത്തേക്ക് കടന്നു വരണമെന്നാണ് സുമയുടെ ആഗ്രഹം . പഠിക്കുന്ന കുട്ടികൾക്ക് പഠനം എളുപ്പമാക്കാൻ അക്ഷരശ്ലോക പരിശീലനം ഗുണകരമാണ്. താല്പര്യമുള്ള കുട്ടികളെ പഠിപ്പിക്കുന്നതിന് തയ്യാറുമാണ്.
പല അക്ഷരശ്ലോക സദസ്സുകളിൽ നിന്നും സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. ഓരോ സമ്മാനവും ഇനിയും ഏറെ ദൂരം മുന്നോട്ട് പോകാനുള്ള ഓർമ്മപ്പെടുത്തലുകളാണെന്ന് സുമ വിശ്വസിക്കുന്നു.
ശ്രീ ദുർഗ്ഗ അക്ഷരശ്ലോക സമിതിയുടെ ടീമിനൊപ്പമാണ് ഇപ്പോൾ സദസ്സുകളിൽ പോകുന്നത്.
പറവൂർ വഴിക്കുളങ്ങരയിലാണ് താമസം. കളത്തുങ്കൽ ആയുർവേദ ഫാർമസിയിൽ ജോലി ചെയ്യുന്നുണ്ട്.
ഭർത്താവ് ദിവാകരൻ വട്ടേത്തു പറമ്പിൽ. മകൻ ദിലീപ് ദിവാകർ പൊലീസ് വകുപ്പിലും മകൾ ലക്ഷ്മി ദിവാകർ തപാൽ വകുപ്പിലും ജോലി ചെയ്യുന്നു.
( വി ആർ നോയൽ രാജ്)
kerala
SHARE THIS ARTICLE