കവിത
കെടാവിളക്ക്
തീരെ കൗമുദിയില്ലാത്ത രാത്രികളിൽ
നിന്റെസീമന്ത സൂര്യനെൻപിൻവെളിച്ചം,
തീരമെത്താത്തൊരെൻ യാത്രകളിൽ
നിന്റെസാന്ത്വനസരണിയെൻ പൊൻതുരുത്താം.
എങ്ങുനീപോകിലുമൊരു വിരഹിയാം കിളി നിന്റെചാരത്തു താനേ പറന്നിരിക്കും,
എന്നുമുറങ്ങുമ്പോഴൊരു നിലാവിൻ ഒളി നിന്റെ ജനലോരമായൂർന്നു വീഴും.
ഒറ്റക്കുദുഃഖിച്ചിരിക്കുമ്പോൾ എൻമൗനം
തെറ്റെന്നുകാറ്റായി വന്നീമുടി തലോടും,
മുറ്റുമെൻപ്രേമനിശ്വാസത്താൽ നിൻമനം ചുറ്റുമെൻ പ്രാണനെത്തേടിയോടും.
എന്നുമൊരുങ്ങീട്ടിതെന്തു കിനാവിന്റെ
നെഞ്ചിലിരുന്നു നീ സഞ്ചരിച്ചു,
ഒന്നുമറിയാത്ത പോലെന്റെ രാഗാഗ്നിയാലഞ്ചിതയായി നീ പുഞ്ചിരിച്ചു.
മലർവള്ളി കൊണ്ടാട്ടിയോടിച്ചു ഹാ! മധു മനസാം ശലഭത്തെ മലരിൽനിന്നും,
മലർശരനെങ്ങോ മറഞ്ഞുപോയീ - മമ
മനസ്സിൽ വിരിഞ്ഞൊരീയലരിൽ നിന്നും.
നഷ്ടസ്വപ്നങ്ങളായോരോദിനവുമി-
ന്നിഷ്ടരാവാതെ കടന്നു പോകേ ,
കഷ്ടമെന്നേ പറയേണ്ടൂ മനവുമീ-
ശിഷ്ടരാവോർക്കെ കറുത്തുപോയി.
മണ്ണിൽ മേവും നമ്മളൊട്ടു ചേലാർന്നൊരു കണ്ണാടി വീടും
കരിങ്കൽ മതിലും,
ഒട്ടു മടുക്കില്ലൊരിക്കലെന്നാകിലും
ഒട്ടകലാതെ ചരിച്ചിടുന്നൂ ...
എത്രനാൾ പോകിലുമെന്റെയാത്മാവിന്റെ
മിത്രതകത്തുംകെടാവിളക്ക്,
ചിത്രത്തിലെന്ന പോലേ നിന്റെ ജാതക-
പത്രത്തിലാന്തം തെളിഞ്ഞുനിൽക്കും.
( തുഷാർ കളത്തിൽ )
peoms
SHARE THIS ARTICLE