ലോകത്തിലെ പല സ്ഥലങ്ങൾക്കും അവരുടേതായ തനതായ പൈതൃകങ്ങളും നാടോടിക്കഥകളും ഉണ്ട്. ആ പ്രദേശത്തിൻറെ സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ കാര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു അത്തരം കാര്യങ്ങൾ. അവ ചിലപ്പോൾ നമ്മളിൽ കൗതുകം ഉണർത്തും. പക്ഷേ, ആ ഗ്രാമവാസികൾക്ക് അത് അവരുടെ ജീവിതത്തിന്റെ ഭാഗം തന്നെയാണ്. രാജസ്ഥാനിലെ ഒരു ഗ്രാമത്തിൽ ഇത്തരത്തിലുള്ള കൗതുകകരമായ ഒരു കാര്യം അവർ വർഷങ്ങളായി പിന്തുടർന്ന് വരുന്നുണ്ട്. എന്താണെന്നല്ലേ? ഈ ഗ്രാമത്തിലുള്ള എല്ലാവരുടെയും പേരിന്റെ അവസാനം ചേർക്കുന്ന കുടുംബ പേര് സമാനമായിരിക്കും. അതിൽ ജാതിയുടെയോ മതത്തിന്റെയോ സാമൂഹിക സാമ്പത്തിക പശ്ചാത്തലങ്ങളുടെയോ വേർതിരിവുകൾ ഇല്ല. രാജസ്ഥാനിലെ നാഗൗർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഇനാന ഗ്രാമം ആണ് വർഷങ്ങളായി പിന്തുടർന്ന് വരുന്ന ഇത്തരമൊരു രീതിയിലൂടെ വർഗീയ വിഭജനത്തെ മറികടക്കുന്നത്. ഈ പ്രദേശത്ത് താമസിക്കുന്ന എല്ലാ ഗ്രാമവാസികളും വർഷങ്ങളായി ഒരേ പേരാണ് തങ്ങളുടെ പേരിനൊപ്പം ചേർക്കുന്ന സർനെയിം. റിപ്പോർട്ടുകൾ പ്രകാരം, ഇനാന ഗ്രാമത്തിൽ താമസിക്കുന്ന നിവാസികൾ എല്ലാവരും അവരുടെ പേരുകൾക്ക് പിന്നിൽ എനാനിയൻ എന്ന ഒരേ കുടുംബപ്പേരാണ് ചേർക്കുന്നത്. ഇത്തരത്തിൽ പേര് ചേർക്കുന്നതിന് ജാതീയപരമായ യാതൊരു വേർതിരിവുകളുമില്ല. അവർ കുംഹാർ, മേഘ്‌വാൾ, സെൻ, ജാട്ട്, അല്ലെങ്കിൽ രജപുത്ര സമുദായങ്ങളിൽ നിന്നുള്ളവരാണോ എന്നത് പരിഗണിക്കാതെ തന്നെ എനാനിയൻ എന്ന ഒറ്റ കുടുംബ പേരിലാണ് ഇവരെല്ലാം അറിയപ്പെടാൻ ആഗ്രഹിക്കുന്നത്. 1358 -ൽ ശോഭ്‌രാജിന്റെ മകനായ ഇന്ദർ സിങ്ങിന്റെ ഭരണകാലത്താണ് ഇത്തരമൊരു രീതി ഇവിടെ ആരംഭിച്ചത് എന്നാണ് പറയപ്പെടുന്നത്. ഈ ഗ്രാമം സ്ഥാപിച്ചത് ഇന്ദർ സിങ്ങ് ആയിരുന്നു. ജാതിയുടെയും മതത്തിന്റെയും പേരിൽ പലയിടങ്ങളിലും പ്രശ്നങ്ങളുണ്ടാകുമ്പോഴാണ് ഈ ഗ്രാമത്തിൽ എല്ലാവരും വിശാലമായി ഒരു കുടക്കീഴിൽ എന്നപോലെ ഒരു കുടുംബ പേരിനുള്ളിൽ ഒരുമിച്ചു നിൽക്കുന്നത്.

INDIA
SHARE THIS ARTICLE