കഥ
എടയാട്ടു പറമ്പിലെ തവളകൾ
എടയാട്ടു പറമ്പ് അല്പം താഴ്ന്ന പ്രദേശമാണ്. കാലങ്ങൾക്കു മുൻപ് ഇവിടെ നിന്നും മണ്ണെടുത്ത് മറ്റു നാടുകളിലേക്ക് പോയതാണ്. മഴ പെയ്താൽ വെള്ളം സമൃദ്ധമായി കെട്ടിക്കിടക്കുന്ന പ്രദേശം . അതുകൊണ്ടു തന്നെ അതൊരു തവളകളുടെ സാമ്രാജ്യമായി മാറി.
ആൾ വാസം കുറഞ്ഞ പ്രദേശം ആയതിനാൽ വലിയ ശല്യമൊന്നുമില്ലാതെ തവളകൾ കഴിഞ്ഞു പോന്നു. നീർക്കോലി പാമ്പുകൾ അടുത്ത തോട്ടിൽ നിന്ന് ഇടക്കിടക്ക് കയറി വരുമായിരുന്നു. എന്നാൽ നല്ല വർഷക്കാലത്ത് തടിച്ചു കൊഴുത്ത തവളകളെ കാണുമ്പോൾ “ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ" എന്ന മട്ടിൽ വഴി മാറി പോകലാണ് പതിവ് .
അങ്ങിനെ സുഖമായി കഴിഞ്ഞു പൊയ്ക്കൊണ്ടിരുന്ന ഒരു നാളിലാണ് ഇടുക്കി ഡാമിലെ വെള്ളം ഒഴുകി വന്നു ഇവിടമാകെ പുഴയാക്കി മാറ്റിയത്.
ഒഴുക്കിന്റെ ശക്തിയിൽ തവളകൾക്ക് ഒഴുക്കിനെ അനുസരിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. അവരൊക്കെ ഒഴുകി പലപല വഴികളിലേക്ക് പിരിഞ്ഞു പോയി.
രക്ഷപ്പെട്ട പലരും പലയിടങ്ങളിൽ ഒറ്റപ്പെട്ടു പോയി. പിന്നെ അവിടെയുള്ള സൗകര്യങ്ങളിൽ പുതിയ ജീവിതം തുടങ്ങി.
എടയാട്ടു പറമ്പിലെ പ്രദേശത്തെക്കുറിച്ച് കേട്ടറിഞ്ഞിരുന്ന ചില തവളകൾ പല വഴികളിലൂടെ അവിടേക്കെത്തി.
ഇപ്പോൾ ഏതാനും പുതിയ അതിഥികൾ എടയാട്ടുപറമ്പിൽ ഉണ്ട്. ഇടക്ക് അവരുടെ കച്ചേരി കേൾക്കാം. പാട്ടു കേട്ടാൽ അറിയാം കച്ചേരിക്ക് ആളു കുറവാണെന്ന്.
story
SHARE THIS ARTICLE